2011, ജൂൺ 24, വെള്ളിയാഴ്‌ച

ലഡ്ഡു പൊട്ടി

പെട്ടന്ന് ഉള്ള ആവേശത്തില്‍ നമ്മള്‍ ചെയ്യുന്ന പലതും പിന്നീട് ഗുണമായും ദോഷമായും വരാറുണ്ട് .അങ്ങനെ ഉണ്ടായ ഒരു സംഭവം ആണിത്‌ ഇത് ഗുണമാണോ ദോഷമാണോ എന്ന് നിങ്ങള്‍ തന്നെ പറയുക ..

പതിവ് പോലെ ഞായറാഴ്ച വൈകീട്ട് എല്ലാവരും കട്ടയിട്ട് ഓരോന്ന് വിടാന്‍ പോകാന്‍ തീരുമാനിച്ചു നില്‍ക്കുന്നു. അന്നേരം ആണ് നമ്മുടെ ഈ കഥയിലെ നായകന്‍ ഷൈജു വരുന്നത് .സ്മാള്‍ അടി,സിഗരറ്റ് വലി , ഹാന്‍സ്‌ , പാന്‍ പരാഗ് തുടങ്ങി ഒന്നിനോടും ഒരു വിരോധവും ഇല്ലാത്ത ഒരു പാവം നല്ല പയ്യന്‍ .പക്ഷെ ഒളിച്ചും പാത്തും മാത്രമേ എല്ലാം ഉള്ളൂ. “മാന്യന്‍” എന്ന മുഖം മൂടി പൌഡര്‍ ഇട്ടു ഫിറ്റ് ചെയത് മാത്രം പുറത്തു ഇറങ്ങുന്ന നല്ല കുട്ടി ഷൈജു ..

നമ്മുടെ കട്ട ടീം ഇന്ന് ഷൈജു വിനെ എന്തായാലും ബാറില്‍ കൊണ്ട് പോകും എന്ന് തീരുമാനിച്ചു കഴിഞ്ഞിരുന്നു . അങ്ങനെ അവന്‍ മാത്രം മന്യനായി വിലസണ്ടാ .. അങ്ങനെ അവന്‍ വന്നതും ഡാ വാ ഒരു സ്ഥലം വരെ പോകാന്‍ ഉണ്ടെന്നു പറഞ്ഞു ഓട്ടോയില്‍ കയറ്റി .നേരെ ഓട്ടോ ചെന്ന് നിര്‍ത്തിയത്‌ ഗോള്‍ഡന്റെ മുന്നില്‍ (ഗോള്‍ഡന് എന്താണെന്നു പറയേണ്ടല്ലോ ). രക്ഷപെടാന്‍ പഴുതില്ലാതെ എലാവരും ചേര്‍ന്ന് വളഞ്ഞു പിടിച്ചു ഷൈജു വിനെ ബാറിലെ റൂമിന്റെ ഉള്ളില്‍ കയറ്റി .

പേടി കൊണ്ടും അരേങ്ങിലും കണ്ടാല്‍ ഇടിയന്‍ പോകുന്ന തന്റെ ഇമേജിനെ കുറിച്ചും ആലോചിച്ചു ഷൈജു പകുതി ബോധത്തിലാണ് ബാറിലെ റൂമില്‍ കയറുന്നത് .

പക്ഷെ രണ്ടെണ്ണം വിട്ടതിനു ശേഷം എല്ലാ പ്രശ്നങ്ങളും പമ്പ കടക്കുകയും.ഷൈജു രംഗ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. പല ലോക കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടയില്‍ നെല്ലിക്കാ അച്ചരില്‍ നെല്ലിക്കായുടെ കുരു കടിച്ചു എന്നും പറഞ്ഞു പാവം സപ്പ്ല്യരുടെ കുത്തിനു ഷൈജു പിടിച്ചപ്പോ അത് വരെ അവനെ പ്രോത്സഹിപ്പിചിരുന്നവരുടെ ഗാസ് ആവി ആകാന്‍ തുടങ്ങി ..

പിന്നെ എല്ലാം പെട്ടന്നായിരുന്നു , ആരക്കെയോ റൂമിലേക്ക്‌ കടന്നു വരുന്നു ഓരോരുത്തരെ തൂക്കി എടുക്കുന്നു കുറച്ചു തട്ടും മുട്ടിനും ശേഷം ഓരോരുത്തരും കുനിഞ്ഞ മുതുകും ആയി വന്നു പോലിസ്‌ ജീപ്പില്‍വലിഞ്ഞു കയറുന്നു ..

അടുത്ത രംഗത്തില്‍ പോലീസ് സ്റ്റേഷനില്‍ ബഞ്ചില്‍ കമ്പനി ആയി തല കുനിച്ചു ഇരിക്കുമ്പോ കൂട്ടത്തില്‍ നിന്നും സ്കൂട്ടായ ചിലര് മതിലിനു പുറത്തു നിന്ന് ഇവരെ പുറത്തിറക്കാനുള്ള കരുക്കള്‍ നീക്കി .അര മണിക്കൂറിനു ശേഷം എല്ലാവരും പുറത്തു വന്നു (ആരൊക്കെയോ ഫോണ്‍ വിളിച്ചു പറഞ്ഞതിന്റെ ഫലം).ആരും ആരോടും മിണ്ടാതെ അടൂരിന്റെ സിനിമയിലെ പോലെ ഓട്ടോയില്‍ ജന്മ സ്ഥലത്തേക്ക്.ആരും ഒന്നും പരസ്പരം മിണ്ടാതെ വീടിലേക്ക് പോയി ഓട്ടോക്കാരന്‍ സിനു പൈസ ആരും തരാത്തത് കൊണ്ട എല്ലാ മറ്റവന്മാരുറെയും അറിയാവുന്ന എല്ലാവര്ക്കും വിളിച്ചു.

പിന്നെ എല്ലാവരും വീട്ടിലും മൂകഭിനയം ആയിരുന്നു.അനന്തര ഫലമായി ഗംഭീര ശപഥങ്ങള്‍ ആ നാട്ടില്‍ പിറന്നു.

ഇനി ഒരിക്കലും ഒരിക്കലും ആ വിഷം തൊടുകയില്ല .

അത് കേട്ട് തെക്കേ തോട് ഒഴുകാന്‍ അല്‍പ നേരം മറന്നു. പൊന്നപ്പന്‍ അല്‍പ നേരം വായ അടച്ചു ചായ കടയില്‍ മിണ്ടാതെ ഇരുന്നു .നാല് കാക്കകള്‍ ഒരുമിച്ചു മലന്നു പറന്നു എന്ന് ചിലര്‍ പറയുന്നു അറിയില്ല .കണ്ടതെ ഞാന്‍ വിശ്വസിക്കൂ ...

അങ്ങനെ എല്ലാം നിര്‍ത്തി നല്ലവരായ എല്ലാവരും ചേര്‍ന്ന് അടുത്ത ഞായറിനു എന്തോ കളഞ്ഞു പോയ അണ്ണാനെ പോലെ വയ്കുന്നേരം ആകാശം നോക്കി പാല പറമ്പില്‍ പഴയ മധുര സ്മരണകള്‍ അയവിറക്കി ഇരിക്കുമ്പോ.

ഷൈജു വിന്റെ അച്ഛന്‍ അങ്ങോട്ട്‌ വന്നു ഒരു കവര്‍ അവരുടെ ഇടയില്‍ വച്ച് പറഞ്ഞു ..

ഡാ ഇനി മുതല്‍ ഞങ്ങടെ മാനം കളയാന്‍ നില്‍ക്കരുത്‌.. എന്നും പറഞ്ഞു തിരിച്ചു പോയി ..

കാര്യം മനസ്സിലാകാതിരുന്ന അവര്‍ കവര്‍ തുറന്നു നോക്കിയപ്പോ എല്ലാവരുടെയും മനസ്സില്‍ നാല് വീതം ലഡ്ഡു പൊട്ടി ...കാര്യം

ഒരു ഫുള്‍ “ HONEY BEE “ ….

കൂട്ടത്തില്‍ ആരോ പറഞ്ഞു എല്ലാ ആഴ്ചയും മറക്കാതെ കൊണ്ടുതന്നാല്‍ മതി ആയിരുന്നു ...

2011, ജൂൺ 18, ശനിയാഴ്‌ച

“EMERGENCY EXIT”

എന്റെ ചില കൂട്ടുകാര്‍ തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ ബസ്‌ കാത്തു നില്‍ക്കുകയാണ് .ചേലക്കര ബസ്‌ വരുന്നത് നോക്കി നില്‍ക്കുന്ന അവര്‍ സമയം പോകാന്‍ വേണ്ടി ചുമ്മാ ഓരോ ബസ്സിന്റെ പേര് വായിച്ചു നല്ല പെരെതാണെന്ന് പറയുകയാണ്‌.

കരിപ്പാല്‍,ചിറയത്ത്‌,സെന്റ്‌ ജോര്‍ജ്‌,അല്‍ അമിന്‍ ...അങ്ങനെ പലരും പല പേരുകള്‍ വായിക്കുന്നു.

അപ്പൊ പെട്ടന്ന് ഒരു കൂട്ടുകാരന്‍ പറഞ്ഞു

ഡാ ഒരു സൂപര്‍ പേരുള്ള ബസ്‌ പോകുന്നു ..

എതാടാ?? അടുത്തവന്‍ ചോദിച്ചു

ഉടന്‍ മറുപടി വന്നു .

കണ്ണ് തുറന്നു വായിക്

“EMERGENCY EXIT”..

സൂപ്പര്‍ പേര് അല്ലെ?? എന്ന ചോദ്യവും കൂട്ടത്തില്‍ ..ആര്‍ക്കും കുറച്ചു നേരത്തേക്ക്‌ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല ..

ആരാണ് ആ പേര് വായിച്ചത് എന്ന് ഞാന്‍ പറയില്ല പക്ഷെ എല്ലാവരുടെയും കണ്ണുകളും സെബിന്റെ മുഖത്തായിരുന്നു ..

എന്താ കാര്യം ???

2011, മാർച്ച് 8, ചൊവ്വാഴ്ച

ദാസന്‍ അഥവാ ദാസുട്ടി

ആരാധകരുടെയും,ഫാന്‍സ്‌ അസോസിയേഷന്‍കാരുടെയും ശല്യം ഭയങ്കരം തന്നെ..രാത്രി ഒന്നുറങ്ങാന്‍ പോലും പറ്റില്ലെന്ന് വച്ചാല്‍ എന്ത് ചെയ്യും... സത്യം പറഞ്ഞാല്‍ പേടിച്ചാണ് നേരം ഇല്ലാത്ത നേരം ഉണ്ടാക്കി ഞാന്‍ ഇതിനു തുനിയുന്നത്. ഏത്,

ഈ പോസ്റ്റിനു ...

അടുത്ത ആഴ്ച പുതിയ പോസ്റ്റ്‌ ഇട്ടില്ലെങ്കില്‍ ഞാന്‍ നിരാഹാരം തുടങ്ങും എന്ന് പറഞ്ഞ ആ ആരാധികയെ പേടിച്ച്...വല്ല കത്തും എഴുതി വച്ച് നിരാഹാരം നടത്തി എന്തേലും സംഭവിച്ചാ പിന്നെ ഈ ബൂലോകത്തിലെ എല്ലാ അവന്മാരും,അവളുമാരും കൂടി എന്റെ മേല് കുതിര കളിക്കും എന്നറിയാം .അങ്ങനെ ഇപ്പൊ നിങ്ങള്‍ക്കൊക്കെ കൂടി വധിക്കാന്‍ ഞാന്‍ നിന്ന് തരില്ല...എന്നാ പിന്നെ ചെറുത് ഒരെണ്ണം അങ്ങട്ട് കാച്ചാം ന്ന്‍ കരുതുന്നു നാം ...ആ കുട്ടിടെ ജീവന്‍ കാത്തുന്നുള്ള ഒരു സമാധാനും കിട്ടും,ഏത് ..(നിങ്ങടെ സമാധാനം പോയല്ലേ)..

സംഭവം നടന്നത് മ്മടെ നാട്ടില്‍ തന്നെ ..ഇത് വായിക്കാന്‍ തോടങ്ങുന്നതിനു മുന്‍പ്‌ നിങ്ങള് ഒരു ഉപകാരം ചെയ്യണം മനസ്സില്‍ ഒരു 80 കാലഘട്ടം (ബ്ലാക്ക്‌ & വൈറ്റ് വേണ്ട കളര്‍ ആയിക്കോട്ടെ) കൊണ്ട് വരിക,കൂടെ ഹൈസ്കൂളില്‍ പഠിക്കുന്ന 2 ചെക്ക്ന്സിന്റെ രൂപങ്ങളും അതും ട്രൌസര്‍ ഇട്ടത്, എന്നിട്ട് ഇവര്‍ക്ക്‌ ദാസന്‍,വീരാന്‍ എന്നിങ്ങനെ പേരും കൊടുക്കുക .ഇവരാണ് ഈ കഥയിലെ പാത്രങ്ങള്‍ ...ഈ പറഞ്ഞ ടീംസ് ഒരു വേലിക്ക്‌ അപ്പുറം ഇപ്പുറം വീട് കെട്ടിയ രണ്ട് വ്യത്യസ്ത അച്ഛന്‍മാരുടെയും വ്യത്യസ്ത അമ്മമാരുടെയും പിള്ളാരാണ് ..ഒരു വേലിക്ക്‌ അപ്പുറം ഇപ്പുറം ആകുമ്പോ ഒന്നുകില്‍ ഇവര്‍ക്ക്‌ റാഫിമെക്കാര്‍ട്ടിന്‍ പോലെ ദാസവീരാന്‍ ആകാം. അടേം,ചക്കരേം ആയാലും അഡ്ജസ്റ്റ്‌ ചെയ്യാം. അല്ലെങ്കില്‍പ്പിന്നെ പിണറായി – വി.എസ് പോലെയും ആകാം. വേലി അതിര്‍ത്തിവേലിയോ നിയന്ത്രണരേഖയോ(തെറ്റ് തിരുത്തല്‍ അയാളും കൊള്ളാം) ആക്കാം, എന്തായാലും ഇവര്‍ തിരഞ്ഞെടുത്തത്‌ രണ്ടാമത്തെ വഴി തന്നെ ആയിരുന്നു ..സ്വാഭാവികം .

ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് കടക്കാം അല്ലെ??? (ഒന്ന് പറയെടോ പുല്ല്)

അതെ തുടങ്ങാം, എന്തിനും ഈ ദാസ-വീരാന്മാര്‍ തമ്മില്‍ മത്സരം ആയിരുന്നു അല്ല യുദ്ധമായിരുന്നു ..എന്തിനും എന്ന് പറഞ്ഞാല്‍.

കോട്ടചാടി കളിക്കാന്‍ , ഗോട്ടി കളിക്കാന്‍ , മീന്‍ പിടിക്കാന്‍, മൂത്രിക്കുമ്പോ കൂടുതല്‍ നീളത്തില്‍ എത്തിക്കാന്‍, കുളിക്കാതിരിക്കാന്‍, സ്കൂളി പോകാതിരിക്കാന്‍, ,അച്ഛനേം അമ്മേനേം തെറി വിളിക്കാന്‍, ലീലാവതിക്ക് പൂവ് കൊടുക്കാന്‍ (അവള് ഇവന്മാരെ രണ്ടിനേം ഉസ്ക്കി വാസുട്ടന്റെ ഒപ്പം പോയത്‌ വേറെ കഥ),തിന്നാന്‍, പിന്നെ തൂ... ഛെ അതിനും കൂടി ഇവര് തമ്മില്‍ മത്സരം ആയിരുന്നു ന്നാ പറയണത്‌ ...മിക്കവാറും എല്ലാറ്റിനും ഗപ്പടിക്കുന്നത് വീരുട്ടി ആയിരുന്നു...തോറ്റു കഴിഞ്ഞാ ദാസുട്ടി ഉടന്‍ തന്നെ അപ്പൊ അടുത്ത പാട്ട് മത്സരത്തിന് കാണാം ഇനി എന്ന ജഗതി ഡയലോഗ് കാച്ചി വീട്ടില്‍ വന്നു അച്ഛന്റെ കൂടെ വെട്ടിമലര്‍ത്തു കളിക്കും..

ഇവന്മാരുടെ ഈ മുതിര-മോര് പോലുള്ള സ്വഭാവം നാട്ടിലെ എല്ലാവര്‍ക്കിടയിലും നല്ല പ്രസിദ്ധം ആയിരുന്നു, അത് കൊണ്ടുതന്നെ നാട്ടുകാര്‍ മുതല്‍ എന്തിനു വീട്ടുകാര്‍ പോലും ഇത് സൌകര്യത്തിനു മോതലാക്കിയിരുന്നു..

ഉദാഹരിച്ചാല്‍..

ഇപ്പൊ വയ്കുന്നേരം ദാസുട്ടി ചൊറികുത്തി വീട്ട്ന്റെ കൊലയില്‍ കെടക്കണ നേരത്ത് അമ്മ പറയും

ദാസാ പോയി പശൂന് ഇത്തിരി പുല്ല് അറിഞ്ഞിട്ടു വാടാന്നു..

ദാസുട്ടി അപ്പൊ തന്നെ നല്ല ബോസ് സ്പീക്കറില്‍ നിന്ന് വരണ ബാസ് ശബ്ദത്തില്‍ റിപ്ലെ കാച്ചും

നിന്റെ കേട്ട്യോനോട് പോയി പറയ്‌..എനിക്കൊറക്കം വന്നിട്ട് വയ്യ അപ്പോളാ ഒരു പുല്ലു പറി ...

നന്റെ അച്ഛനെ കൊണ്ട് പറപ്പിച്ചിട്ടുണ്ട് ഞാന്‍ പുല്ല് പിന്നല്ലടാ നീയ്‌ ..ഇപ്പൊ ശര്യക്കി തരാട്ടോ ന്ന് മനസ്സി പറഞ്ഞു അമ്മ കല്യാണി ഉടന്‍ അടുത്ത ഡയലോഗ് കാച്ചും

അപ്പറത്തെ വീട്ടിലും ഉണ്ടല്ലോ ഇത് പോലെ ഒരെണ്ണം അവനേ ഇന്ന് 5 കെട്ട് പുല്ലാണ് ഒറ്റക്ക് അരിഞ്ഞു കൊണ്ടന്നു പശുനു കൊടുത്തത്‌ ..ഇവടെ ഒരുത്തന്‍ ഉണ്ട് അവന്റെ കയ്യിന്നു കിട്ടണത് വാങ്ങികെട്ടാനായിട്ട്..

എന്തും സഹിക്കും ദാസുട്ടി പക്ഷെ അവനുമായി കംപയര്‍ ചെയ്ത് തരം താഴ്ത്താന്‍ നോക്കുന്നത് മാത്രം വച്ച് പൊറുപ്പിക്കില്ല ...അതും സ്വന്തം ലോക്കല്‍ കമ്മിറ്റിയില്‍ തന്നെ ഉള്ള തരം താഴ്ത്തല്‍ ...

ഈ അക്രമത്തിനു പ്രതികാരം ഒന്ന് മാത്രം????

ഒരു നിമിഷം പാഴാക്കാതെ ദാസുട്ടി ഓടി. പിന്നെ അര മണിക്കൂറിനുള്ളില്‍ ഒരു ചാക്ക് പുല്ല് തലയിലേറ്റി വന്ന്‍മുറ്റത്ത്‌ ഇട്ടതിനുശേഷം മാത്രമായിരുന്നു അടുത്ത ഡയലോഗ് ..

ഡി..പൂയ്‌ ..ഇങ്ങട്ട് വന്ന്‍ നോക്കടി മിറ്റത്ത് കടക്കണ ഒരു ചാക്ക് പുല്ലാണോ അതോ അവന്റെ 5 കേട്ടാണോ വലുതെന്നു പറയെടി തള്ളേ...

നീയ്‌ നിന്റെ അച്ഛനെക്കാള്‍ വല്ല്യേ പൊട്ടന്‍ തന്നെ ..എന്ന് മനസ്സില്‍ കരുതി

കല്യാണി പറഞ്ഞു

നീയന്നെടാ കേമന്‍ അവന്‍ വെറും അശു ....വീരാനല്ല അവന്‍ കീരാനാ, എന്റെ കുട്ടിടെ അടുത്ത് (ഇത് അടവ് നയം)

ഇത് മതി നമ്മുടെ ദാസുട്ടിക്ക് വയര്‍ നിറയാന്‍..

ഇനി മറ്റേ പൊട്ടന്‍ വീരാന്റെ ഇത് പോലുള്ള കഷ്ട്ടപ്പാടുകള്‍ ഇപ്പൊ പറയുന്നില്ല കാരണം പ്രധാനപെട്ട വേറെ സംഭവം പറയാന്‍ ഉണ്ട് ..

ഒരു ശനിയാഴ്ച രാവിലെ പതിവ് പോലെ ദാസുട്ടി വെള്ളച്ചോറും,കാന്താരി മുളകും കൂടി ഉള്ള ബ്രേക്ക്‌ഫാസ്റ്റ്‌ കാത്ത്‌ അടുക്കളയില്‍ ഇരിക്കുമ്പോ ആണ് സംഭവത്തിന്‌ ആരംഭം

ദാസുട്ടിടെ അമ്മ പറഞ്ഞു

ഡാ വേഗം വാ റേഷന്‍ഷാപ്പില്‍ പോയി മണ്ണെണ്ണ,പഞ്ചാര, അരി ഒക്കെ വാങ്ങണം ..
വന്നിട്ട് വെള്ളച്ചോറു തിന്നാം ..ആ കീരാന്‍ പോയിട്ടുണ്ട് അവന്റെ മുന്നേ മ്മക്ക് പോയി സാധനം വാങ്ങി വരണം

ലാസ്റ്റ്‌ വന്ന ആ ഒരൊറ്റ ഡയലോഗിനു മാത്രം ദാസുട്ടിടെ ജീവാത്മാവും പരമാത്മാവും ആയ വെള്ളച്ചോറു പോലും ഉപേക്ഷിക്കാന്‍ ഉള്ള ഊര്‍ജ്ജം ഉണ്ടായിരുന്നു.വെള്ളച്ചോറു തിന്നാതെ ന്റെ പട്ടി വരും എന്ന് പറയാന്‍ തൊടങ്ങിയ ദാസുട്ടി പിന്നെ ഒന്നും മിണ്ടിയില്ല.കന്നാസും സഞ്ചിം എടുത്ത്,

വേഗം വാ തള്ളെ ന്നു പറഞ്ഞു ഒരു ഓട്ടം ആയിരുന്നു റേഷന്‍ഷാപ്പിലേക്ക് ..

ആ ഓട്ടം നിന്നത് റേഷന്‍ ഷാപ്പില്‍ വീരാന്‍ എന്ന തന്റെ എതിരാളി ഞെളിഞ്ഞു നില്‍ക്കുന്നത്‌ കണ്ടപ്പോളാണ് ..
പോയത്‌ പോയി ഇനി തിരിച്ചു പോകുമ്പോ പിടിക്കാം അവനെ എന്ന് ദാസുട്ടി മനസ്സില്‍ കുറിച്ചു.
മണ്ണെണ്ണ,പഞ്ചാര,അരി ഇത്യാദി വാങ്ങി ആദ്യം പുറത്തു കടക്കാനുള്ള തന്ത്രങ്ങള്‍ക്കുള്ള ആലോചന കാടു കയറാന്‍ ദാസുട്ടി അനുവദിച്ചില്ല കാരണം ലോകത്തിലെ എല്ലാ റേഷന്‍ ഷാപ്പിലും, ബീവറേജിലും ഫസ്റ്റ് വരുന്നോനു ഫസ്റ്റ് സാധനം കിട്ടും എന്ന മൂരാച്ചി നയം ആണല്ലോ ഉള്ളത്‌..ആദ്യം സാധനം വാങ്ങാം എന്ന മോഹം ഇല്ല അപ്പൊ ഇനി അടുത്ത വഴി പോകുന്ന പൊക്കില്‍ അവനെ ഓവര്‍ ടെക്കുക എന്നത് മാത്രം ..റിസ്ക്‌ ആണെങ്ങിലും അത് നടത്തിയെ അടങ്ങു എന്ന് കുറിച്ചു ..പേപ്പറും പേനയും ഇല്ലാത്തത് കൊണ്ട് മനസ്സിലായിരുന്നു കുറിച്ചത്‌ ...അത് അപ്പോള്‍ തന്നെ ഒപ്പം ഉണ്ടായിരുന്ന അമ്മക്ക് ഫ്ലാഷ് ന്യൂസ്‌ ആയി ബ്രോഡ്കാസ്റ്റുകായും ചെയ്തു. ..

വേണ്ടടാ അവന്‍ പൊയ്ക്കോട്ടേ എന്നായിരുന്നു അമ്മയുടെ മറുപടി...

നിങ്ങള് വല്ല്യേ വാര്‍ത്താനൊന്നും പറയണ്ട അരി പിടിച്ചു വന്നാ മതി ഞാന്‍ പഞ്ചാര സഞ്ചിം, മണ്ണെണ്ണ കന്നാസും ഞാന്‍ പിടിച്ചോളാം ന്നു പറഞ്ഞു റേഷന്‍ കടയില്‍ നിന്നും ദാസുട്ടി തിരിച്ചു..

വീട്ടില്‍ പോകാനുള്ള പാട വരമ്പില്‍ എത്തിയപ്പോ ഏകദേശം ഒരു 100 മീറ്റര്‍ മുന്നില്‍ വീരാന്‍ ..

നിങ്ങള് ഒന്ന് വേഗം വരുണ്ടോ......

എന്ന് അമ്മയോട് പറഞ്ഞു ദാസുട്ടി ഒരു നീണ്ട ലാപ്പിനു തയാറായി ..പക്ഷെ ലാപ്പാന്‍ പറ്റില്ലെന്ന് മനസ്സിലാക്കാന്‍ അധിക സമയം വേണ്ടി വന്നില്ല കാരണം പാടം മുഴുവന്‍ വെള്ളവും ചെളിയും ആണ് ..കര്‍ക്കടത്തിന്റെ ഒരേ കളികളെ കാലവും എനിക്ക് എതിരോ ??

എന്നാ ഇനി ഈവനിങ്ങില്‍ ഉള്ള പുല്ലരിയലിനു അവനെ തമര്‍ത്തി കളയാം എന്ന് കരുതി അമ്മടെ(ഇപ്പൊ ഫ്ലാഷ് ന്യൂസ്‌ ഇല്ല ) കൂടെ നടന്നു .അങ്ങനെ നടക്കുമ്പോ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു അമ്മ പറഞ്ഞു...

അയ്യോ സമ്മതിക്കണം അവനെ ..

എന്തായിരുന്നു ആ കാഴ്ച ??????

ഏകദേശം 5 മീറ്റര്‍ നീളമുള്ള ഒരു കഴായ (ഒരു കണ്ടത്തില്‍ നിന്നും അടുത്ത കണ്ടത്തിലേക്ക് വെള്ളം പോകാനുള്ള ചാല്‍)വീരാന്‍ സിംപിളായി ചാടി അപ്പുറം കടന്ന്‍ നടന്നു പോകുന്നു..

എന്ത് സമ്മതിക്കണം ഇതൊക്കെ ഞാനും ചാടി കടക്കും ..എന്താ നിങ്ങള്‍ക്ക്‌ സംശയം
ഉണ്ടോ ..

ഉണ്ട് എന്നതിലെ ഉ മാത്രമേ പുറത്തു വന്നുള്ളൂ അതിനു മുന്‍പ്‌ ദാസുട്ടി കഴായ ചാടാന്‍ ഓടി തുടങ്ങിയിരുന്നു ..

ഓട്ടത്തിനോടുവില്‍ ഉള്ള ആ ചാട്ടം അത് അവസാനിച്ചത്‌ കഴായുടെ നടുവിലായിരുന്നു..
ബ്ലും എന്ന ശബ്ദം വേണമെങ്ങില്‍ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ആക്കാം .

ഓടി വന്ന കല്യാണി കണ്ടത്‌ മണ്ണെണ്ണയും പഞ്ചസാരയും മിക്സ്‌ ആയ വെള്ളത്തില്‍ എണീക്കാന്‍ പറ്റാത്ത പോസില്‍ കെടക്കണ പോന്നുമോന്‍ ദാസുട്ടിയെ ആണ് ..

പണ്ടാറക്കാലാ ആവശ്യല്ല്യാത്ത പണിക്ക് നിക്കണ്ട വല്ല കാര്യം ഉണ്ടെടാ നിനക്ക്,ഏതു അച്ഛനെ കേട്ടിക്കനാടാ നിന്റെ ഒരു കാഴായ ചാട്ടം ,കുരുത്തം കെട്ടോന്‍..

..ഇനി പഞ്ചാര ഇടാത്ത ചായ കുടിച്ചാ മതി ന്നീയ്‌ ..രാത്രി കണ്ണ് കാണാന്‍ ഇനി എന്താ ചിയ്യാന്റെ ഭഗോതി എന്ന ആത്മഗത്തിനു..

മറുപടി ആയി ദാസുട്ടി മണ്ണെണ്ണ കലര്‍ന്ന സപ്ത വര്‍ണ്ണമുള്ള പഞ്ചാര വെള്ളത്തില്‍ അനന്ത ശയനം സ്റ്റൈലില്‍ കിടന്നു പറഞ്ഞു ..

രാവലെ വെള്ളച്ചോറു തിന്നാന്‍ സമ്മതിക്കാതിരുന്നാ ഇങ്ങനെ ഉണ്ടാകും ..
മനുഷ്യന് എനര്‍ജി വേണ്ടേ കഴായ ചാടാന്‍ ???

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

ഒരു താര പിറവി ..

അത്യാവശ്യം ആണ്ട്രതിക്കും സംക്രതിക്കും ഒക്കെ ഓരോന്ന് ബ്ലോഗില്‍ പോസ്റ്റിയിരുന്ന ഞാന്‍ മൊത്തം ചില്ലറ, കായംകുളം അരുണ്‍, പോങ്ങാമൂടന്‍, ഏറക്കാടന്‍, കുമാരന്‍കുട്ടി, ഇവരുടെ ഒക്കെ ഒരുമാതിരി അഴകൊഴമ്പന്‍ സാധനങള്‍ വായിച്ചപ്പോ ഇനി നിലവാരം ഇത്ര കണ്ടു തകര്‍ന്ന ബൂലോകത്ത് നമ്മുടെ പോസ്റ്റ്‌ ഇടില്ലെന്നു കരുതിയതാണ് (വിശാല്‍ ബായിയെ പിന്നെ നമ്മള് മുന്നേ ക്ലോസ് ചെയ്തതാണ്) ..എന്ത് ചെയ്യാം കാലത്തിന്റെ ആവശ്യം, അനിവാര്യമായത് നടന്നേ തീരു, വരാനുള്ളത് വഴിയില്‍ തങ്ങില്ല എനൊക്കെ ഇതിനാണ് പറയുന്നത്,ഇതിനെന്നു പറഞ്ഞാ ഈ പോസ്റ്റിന്. ഒരു എഴുത്തുകാരന്റെ അനുഭവ കരുത്തില്‍ നിന്നും പൊട്ടി തെറിച്ചു വരുന്ന സര്‍ഗാത്മകതയുടെ കുത്തൊഴുക്ക്‌ ആണ് ഈ പോസ്റ്റ്‌..ബൂലോകത്തിന്റെ നിലവാരം തകര്‍ത്ത് ഇപ്പൊ ബുക്ക്‌, പ്രകാശനം എന്നൊക്കെ പറയുകയും കുടുംബത്ത് കുത്തി ഇരിന്ന്‍ പല്ലിട കുത്തുകയും ചെയ്യുന്ന ടീംസ് ഇത് വായിച്ച ആളുകള്‍ ഇടുന്ന കമന്റ്സുകള്‍ കണ്ട് ഞെട്ടി വെറക്കണം.......ഇനി എഴുതാന്‍ പോയിട്ട് മോണിറ്റരിലെക്ക് നോക്കാന്‍ പോലും അവര്‍ക്ക്‌ തോന്നരുത്‌..

എന്നാ പിന്നെ കാര്യത്തിലേക്ക് കടക്കട്ടെ (നീ കൊറേ നേരായി തൊടങ്ങീട്ട് ശവി...ഒന്നും കരുതണ്ട മുകളില്‍ പറഞ്ഞ ടീമിന്റെ ഡയലോഗാ)

അനുഭവം ആണ് കുറച്ചു പഴക്കം ഉണ്ട്.. എന്ന് പറഞ്ഞാ ഞങ്ങള്‍ ചേലക്കര പോളിടെക്നിക്കില്‍ ആദ്യ ബാച്ചായി അരങ്ങേറിയ കൊല്ലത്തില്‍ അതായത്‌ 1999 ല്‍ .അപ്പൊ ആദ്യത്തെ ബാച്ചിന്റെ ക്ലാസ് ഇന്ന് തുടങ്ങുകയാണ് .സ്വന്തം കെട്ടിടം ക്ലാസ് റൂമുകള്‍,ബഞ്ച്, ഡസ്ക്,ബോര്‍ഡ്‌, ചോക്ക്‌, ടീച്ചര്‍മാര്‍ ഒന്നും ഇല്ലാത്തത് കൊണ്ട് പൊട്ടി പാളീസായി പോയ ഒരു പ്ലാസ്റ്റിക് കമ്പനിയുടെ തല്ലി പൊളി കെട്ടിടത്തിലാണ് ക്ലാസും ഓഫീസും എല്ലാം(പിന്നെ സ്വന്തം ആയി ഉള്ളത് 150 ഓളം കുട്ടികള്‍) ..ഈ അവസ്ഥ നല്ല പോലെ അറിയാവുന്നത് കൊണ്ട് ഉദ്ഘാടനം തിരി ഉഴിച്ചില്‍ പരിപാടിക്കൊന്നും ആരും വന്നില്ല ..

ദൂരെ നിന്നും(50 കി.മി പരിധി വിട്ട്കൂട്ടിക്കൊളിന്‍) അവിടെ ചേര്‍ന്ന് ആദ്യക്ലാസ്സിന്നു മക്കള്‍ പല ടെക്നിക്കുകളും പഠിക്കാന്‍ വന്ന സ്ഥലം കാണാം എന്ന്‍ കരുതി വന്ന രക്ഷിതാക്കളില്‍ ചിലര്‍ അവിടത്തെ അവസ്ഥ കണ്ടു മക്കള്‍ക്ക് ഇനി അവരുടെ വഴി എന്ന് പറഞ്ഞു സന്തോഷ പുളകിതരായി സ്വബോധം അപ്പുറത്തെ തോട്ടില്‍ എറിഞ്ഞു കളഞ്ഞു തിരിച്ചു പോയി.. (നിങ്ങള്‍ക്ക്‌ സ്വാഭാവികമായി ഉണ്ടാകേണ്ട ഒരു സംശയം അപ്പൊ ഇന്റെര്‍വ്യൂ വിനു വന്നപ്പോ ഈ സെറ്റപ്പ് കണ്ടില്ലേ ??? മ്മടെ സര്‍ക്കാര്‍ ആരാ മോന്‍ ഇന്റെര്‍വ്യൂ അവര് തൃശുര്‍ MTI യില്‍ വച്ച് വെറുതെ നടതീതാന്നു കരുത്യോ ??? )

ചില പിതാക്കന്മാര്‍ മറ്റു വേറെ ചില തന്തമാരുമായി ചേര്‍ന്ന് എങ്ങനെ പിള്ളേരെ ഇവിടുന്നു തിരിച്ചു കൊണ്ട് പോകും, ഇവിടെ അങ്ങനെ ഇവിടെ വിടാന്‍ പറ്റില്ലല്ലോ എന്ന് ഗോള്‍ഡന്‍ ബാറില്‍ വട്ട മേശക്കും, OCR നും ചുറ്റും ഇരുന്നു ചിന്തിച്ചു..OCR ഒന്നും രണ്ടും ഒക്കെ കഴിഞ്ഞതല്ലാതെ ഉത്തരം കണ്ടെത്തിയില്ല ..കാരണം എന്തൊക്കെ പറഞ്ഞാലും പിള്ളേര്‍ ഇവിടുന്നെ ടെക്നിക്കുകള്‍ പഠിക്കൂ എന്ന് അവര്‍ നേരത്തെ മനസ്സിലാക്കിയിരുന്നു ...

കാരണങ്ങള്‍ പലതാണ് അവരുടെ നോട്ടത്തില്‍, പലതും ഉണ്ടെങ്കിലും പ്രധാനമായും അവര്‍ക്ക്‌ തോന്നിയത്‌ പറയാതെ പോയാ ശരി ആകില്ല..

അതില്‍ ചിലത് ഇതൊക്കെ ആണ്

പോളിടെക്നിക്കിന്റെ തൊട്ടടുത്ത പറമ്പില്‍ ദിവസം 4 ഷോ വീതം മ്മടെ ഷക്കു,രേഷ്മു,മറിയു ചേച്ചിമാരുടെ നിത്യ സുന്ദര കളികളും,കുളികളും നിറഞ്ഞാടുന്ന ജാനകി റാം തിയേറ്റര്‍, ഉച്ചക്ക് ക്ലസ്സിലോക്കെ ഒരു ബോര്‍ അടിയും ഇല്ലാതെ ഇരിക്കാം ഉറക്കം വരില്ല തിയേറ്ററില്‍ നിന്നും ചേച്ചിമാര്‍ മൂളി മൂളി നമ്മളെ ക്ലാസ്സില്‍ ഉറക്കാന്‍ വിടില്ല തന്മൂലം രാത്രികളും നിദ്രാവിഹീനങ്ങലല്ലോ..

പോരാത്തതിന് മുന്നില്‍ കിഴക്ക്‌ ഹൈസ്കൂള്‍ വിത്ത്‌ പ്ലസ്‌ടു, തെക്ക്‌പാരലല്‍ കോളേജ്‌, വടക്ക്‌ 5 മിനുറ്റ് നടഅടി ദൂരത്തില്‍ (അങ്ങോട്ട്‌പോകുമ്പോഴ്ത്തെ കാര്യം ആണെ) ദൂരത്തില്‍ ഗോള്‍ഡന്‍ ബാര്‍, പിന്നില്‍ പടിഞ്ഞാറ് വിശാലമായ വാള്വക്കാനും പാകത്തില് പാടങ്ങള്‍.കൂടാതെ അപ്പുറം മാറി കോണ്‍വെന്റ് സ്കൂള്‍,പോരാത്തതിന് പെണ്ണുങ്ങള് മാത്രം പഠിക്കണ കോളേജ്‌ .ഇതാണ് പോളിയുടെ ഏകദേശ വാസ്തു ശാസ്ത്രം എല്ലാം കിറുക്രിത്യം...കാണിപയ്യൂര്‍ അളന്നു വച്ചത് പോലെ ..

ഇതിനൊക്കെ പുറമേ നമ്മളെ തിരിച്ച് അറിയുന്ന ഒരു പുല്ലു പോലും ആ ഏരിയയില്‍ ഇല്ല. ഇതൊക്കെ പോട്ടെ ടീച്ചേഴ്സ്‌ ഇല്ല, സീനിയേഴ്സ് ഇല്ല, ക്ലാസ്‌ പോയിട്ട് ക്ലാസ്സ്‌ റൂം പോലും ഇല്ല .ഈ സെറ്റപ്പ് വിട്ട് ആരെങ്കിലും വേറെ എവിടെയെന്ന്ഗിലും പോകുമോ ??? ഇല്ല ഇല്ല ഇല്ല എന്ന് തന്തമാരുടെ മനസ്സിലും പിള്ളാരുടെ മനസ്സിലും ഡോള്‍ബി സൌണ്ടില്‍ അലയടിച്ചു ..

അങ്ങനെ ആദ്യ PTA കമ്മിറ്റി ഒരു തീരുമാനം അവിടെ ഗോള്‍ഡന്‍ ബാറില്‍ വച്ച് എടുത്തു..ഇനി എല്ലാം പിള്ളാരുടെയും നമ്മടെയും തലേലെഴുത്ത്....നമുക്ക്‌ ഒന്നും ചെയ്യാന്‍ ഇല്ല..ഇനി എല്ലാം വരണോടത്ത് വച്ച് കാണാം.ഈ സീറ്റുകള്‍ ഇനി തങ്ങളുടെ മക്കള്‍ക്ക് 3 കൊല്ലത്തേക്ക് സ്വന്തം എന്നു മനസ്സില്‍ കരുതി യോഗം പിരിച്ചു വിട്ട് അവര്‍ പുറത്തിറങ്ങി...


ഈ കുഞ്ഞി പോളിയിലെ ക്ലാസ്സ്‌ തുടങ്ങിയ ആദ്യ ദിവസം മുതല്‍ അവസാന വര്‍ഷ ക്ലാസ്സ്‌ കഴിയുന്ന ദിവസം വരെ താരം ആയി വിലസിയിരുന്നത് ആര് എന്ന ചോദ്യത്തിന് ഞാന്‍ എന്ന് ഉത്തരം ആരും പറയില്ല കാരണം നമ്മളൊക്കെ എന്ത് അവന്റെ മുന്നില്‍ അത് ആര് എന്നതിനു ഒരേ ഒരു ഉത്തരമേ ഉള്ളു അതിങ്ങനെ ആണ് ആരു പറഞ്ഞാലും ആകുക ..

റോയി .....
റോയി .....

എങ്ങനെ അവന്‍ താരം ആയി അതും ആദ്യ ദിവസം തന്നെ എന്നത് ഇത് മുഴുവന്‍ വായിക്കുമ്പോ മനസിലാകും (പകുതി വായിച്ചിട്ട്പോകാന്‍ ഉള്ള പരിപാടി പോക്കറ്റില്‍ വച്ചാ മതി)



ആദ്യ ദിവസത്തെ പ്രിന്‍സിപ്പാള്‍ സാറിന്റെ ഡയലോഗ് അടി 5 മിനുറ്റ് കൊണ്ട് കഴിഞ്ഞു പറയാന്‍ അധികം ഒന്നും ഇല്ലല്ലോ ..പിന്നെ ദൂരെ നിന്നും വന്നവര്‍ താമസ സൗകര്യം അന്യോഷിച്ചുള്ള ഓട്ടം ആയിരുന്നു അധികം കുട്ടികളും ദൂരെ ഉള്ളവരായിരുന്നു (അടുത്തുള്ളവര്‍ക്ക് അവസ്ഥ അറിയാമല്ലോ) പെണ്‍പിള്ളാരെ അപ്പുറത്തെ കോണ്‍വെന്റ് ഹോസ്റ്റലില്‍ ആക്കാനുള്ള കാര്യങ്ങള്‍ ശരി ആയിരുന്നത് കൊണ്ട്ട് ലോക്കല്സ് ആയി വിലസിയിരുന്ന ഞങ്ങള്‍ക്ക്‌ അവര്‍ക്ക്‌ വീട് കണ്ടു പിടിച്ചു കൊടുക്കുന്ന റിസ്ക്‌ ഒഴിവായി, എന്ത് ചെയ്യാം.. പിന്നെ സംഘാടനം ആണായി പിറന്നവര്‍ക്ക് വേണ്ടി ആയിരുന്നു .അങ്ങന ഏറണാകുളം ചെറായി വയ്പിന്‍ ഭാഗത്ത്‌ നിന്നും വന്ന്‍ സംഗടിത ഗ്രൂപ്പ്‌ ആയി നിന്നവര്‍ക്ക് വേണ്ടി വെങ്ങനെല്ലുരില്‍ ഒരു വീട് ശരിയാക്കി അത്‌ പോയി കണ്ട തന്ത തള്ളമാര്‍ക്ക് വീട് ഇഷ്ട്ടമായി.. ആ ടീമില്‍ ഉണ്ടായിരുന്ന ഒരു അംഗമാണ് നമ്മുടെ റോയി ...


അങ്ങനെ എല്ലാവരും പായും തലയിണയും കോട്ട വട്ടി ബക്കറ്റ് തുടങ്ങി സാധനങ്ങള്‍ എല്ലാം വീട്ടില്‍ നിന്ന് കൊണ്ടു വന്നതും അവിടെ നിന്നും വാങ്ങിയതും ഒക്കെ ആയി വീട്ടിലേക്ക്‌ പോകാന്‍ നില്‍ക്കുകയാണ്. സാധങ്ങള്‍ വാങ്ങാന്‍, വീട് ശരി ആക്കാന്‍ എല്ലാം റോയി ഓടി നടക്കുകയാണ്.അവര്‍ എല്ലാവരും കൂടി 2 ഓട്ടോറിക്ഷകളില്‍ ആയി കയറി ..കയറി എന്നല്ല റോയി അവരെ തിക്കി തിരക്കി കയറ്റി എന്ന് പറയുന്നതാണ് ശരി ..അവസാനം റോയിക്ക് കയറാന്‍ ഗ്യാപ്പില്ല ..ഒരു ചന്തി വക്കാന്‍ സ്ഥലം പോലും ഇല്ലാതെ ഡ്രൈവര്‍ സീറ്റ് പോലും ഫില്‍ ആണ് .. കൂട്ടത്തിലുള്ള ഒരപ്പന്‍ പറഞ്ഞു റോയി ഇവിടെ എങ്ങനേലും അഡ്ജസ്റ്റ്‌ ചെയ്യാം

റോയി:- അത്കൊഴപ്പം ഇല്ല, നിങ്ങള് വിട്ടോ ഞാന്‍ വന്നോളാം ഇവിടെ അടുത്ത് അല്ലെ ഞാന്‍ വന്നോളാം..

അങ്ങനെ റോയി സ്വന്തം അപ്പനെ അടക്കം എല്ലാരേയും ഓട്ടോയില്‍ കയറ്റി വിട്ടു.

വണ്ടിയില്‍ വച്ച് റോയിയെ കയറ്റാതെ വന്നത് ശരി ആയില്ല എന്ന അഭിപ്രായം അടങ്ങിയ പ്രമേയം ഏകകണ്ഠമായി പാസ്സാക്കി ..കൂടാതെ റോയി നല്ല പോലെ ഇതിനൊക്കെ വേണ്ടി കഷ്ട്ടപെട്ടെന്നും ഒരു അനുബന്ധ കുറിപ്പ് കൂടി ഒപ്പം ചേര്‍ത്തു. ഇതൊക്കെ കേട്ടിരുന്ന റോയിടെ അപ്പന്‍ വണ്ടിയില്‍ വച്ച് തന്നെ പൂത്തുലഞ്ഞു...

2 ഓട്ടോ ഫുള്‍ ലോഡില്‍ വീടിനു മുന്നില്‍ നിറുത്തി ലോഡ്‌ ഇറക്കി. . പണം കൊടുത്ത്‌ പായും സാമാനങ്ങളുമായി നില്ക്കുമ്പോ ..വേറെ ഒരു ഓട്ടോ വന്നു അവക്ക് മുന്നില്‍ ബ്രേക്ക്‌ ഇട്ടു നിന്നു..അതില്‍ കൈ രണ്ടു വശത്തേക്കും നിവര്‍ത്തി കാല് നിവര്‍ത്തി വച്ച് ഇരുന്ന റോയി സ്ലോമോഷനില്‍ പുറത്തിറങ്ങി പാന്റിന്റെ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇട്ടിട്ടു സ്പെഷ്യല്‍ ചിരിയോടെ പറഞ്ഞു..

അപ്പാ ഓട്ടോയുടെ പൈസ കൊടുക്ക്‌.. .

സ്തബ്ധരായി നില്‍ക്കുന്ന എല്ലാവരും അപ്പോഴാണ്‌ റോയി തന്നെ താരം എന്ന് മനസ്സില്‍ കുറിച്ചതും കിരീട ധാരണം നടത്തിയതും .......


ഇപ്പൊ ഇത വായിച്ച നിങ്ങള്‍ക്കും മനസ്സിലായില്ലേ ഇവന്‍ ആളൊരു പുലി തന്നെ എന്ന്



പിന്നീടങ്ങോട്ട് എത്ര എത്ര റോയി കഥകള്‍ ..സമയം കിട്ടുമ്പോ ഇനിയും വരാം ...




2011, ഫെബ്രുവരി 9, ബുധനാഴ്‌ച

ഒരു കലാകാരാന്റെ പോരാട്ടം ..(ഒന്നാം ഭാഗം)

ബൂര്‍ഷ, സ്വജനപക്ഷപാതം കൊണ്ടു നടന്നിരുന്ന ഒരു കൂട്ടം അധ്യാപകരുടെ വൃത്തികേട്ട കളിക്ക് ഇരയായി കലാജീവിതം യു പി സ്കൂളില്‍ വച്ച് തന്നെ അവസാനിപ്പിക്കേണ്ടി വന്ന ഒരു വിദ്യാര്‍ഥിയുടെ,
ആ വിദ്യാര്‍ഥി സ്കൂളില്‍ വച്ച് അനുഭവിച്ച കയ്പ് നിറഞ്ഞ അനുഭവങ്ങളുടെ ഒരു നേര്‍ കാഴ്ച ഇതാണ് ഞാന്‍ ഇവിടെ ഈ പോസ്റ്റില്‍ പറയുന്നത്.

വായിച്ചു കഴിഞ്ഞു ആരും സഹതപിക്കരുത് കാരണം ഇതിലെ നായകനായ കലാകാരനായ രാജുവിന് സഹതാപം ഇഷ്ട്ടമല്ല...

സംഭവം നടക്കുമ്പോ നായകനായ നമ്മുടെ രാജു ആറാം ക്ലാസില്‍ പഠിക്കുന്നു. പിള്ളാരുടെ ഇടയില്‍ മോശമില്ലാത്ത ഒരു നിലയും വേലയും ഉള്ള ഇവന്‍റെ മനസ്സിലെ വിചാരം ഇവന്‍ തന്നെ സ്കൂളിലെ ഉഗ്രന്‍ എന്നാണ് .. .
അങ്ങനെ വലിയ കേസ്‌ കേട്ടോന്നും ഇല്ലാതെ സ്കൂളും സാധാരണ പോലെ മുന്നോട്ട് പോകുമ്പോഴാണ് ഉപജില്ലാ കലോല്‍സവം ഇടിച്ചു കയറി വരുന്നത്. സാധാരണ ഇത്തരം കാര്യങ്ങള്‍ അവിടെ കുട്ടികള്‍ ആരും അറിയാറില്ല ..ആരും അതിലൊന്നും പോയി പങ്ങേടുക്കാറും ഇല്ല അതവിടെ നടന്നോട്ടെ നമ്മളായിട്ടെന്തിനാ വെറുതെ അവിടെ പോയി തെരക്ക് കൂട്ടണത് എന്ന വളരെ നല്ല മനോഭാവം ആയിരുന്നു ടീച്ചര്‍മാര്‍ക്കും ഉണ്ടായിരുന്നത് ..പക്ഷെ ഇത്തവണ അതിനൊരു മാറ്റം വേണം എന്ന് അവര്‍ക്ക്‌ തോന്നാന്‍ എന്ത് കാരണം??.അത് അറിയില്ല..

എന്തായാലും അങ്ങനെ അവര്‍ തീരുമാനിച്ചതോടെ അതിനു കളമോരുങ്ങി. എന്തിനു എന്ന് ചോദിച്ചാല്‍ ധീരനായ ഒരു പ്രതിഭാധനനായ കലാകാരനെ വെട്ടി നിരത്താന്‍ ഉള്ള നീക്കത്തിനു എന്ന് പറയേണ്ടി വരും..

എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പറയാന്‍ പോകുന്നത്

ഉപജില്ലാ കലോല്‍സവം നടക്കുനത് കാരണം അടുത്ത ആഴ്ച രണ്ടു ദിവസം സ്കൂളില്ല എന്ന വളരെ ആനന്ദകരമായ അറിയിപ്പിനോപ്പം ആണ് സംഭവത്തിന്‌ കര്‍ട്ടന്‍ ഉയരുന്നത്. എല്ലാവര്ക്കും സന്തോഷമായി ഇരിക്കുമ്പോ പിന്നിട് ടീച്ചര്‍ പറഞ്ഞത് ഇതാണ് ഇത്തവണ നമ്മുടെ സ്കൂളില്‍ നിന്നും ഉപജില്ലയിലെക്ക് കഥാപ്രസംഗത്തിന് മത്സരിക്കാന്‍ പോകുന്നുണ്ട് ..

എന്ത് നമ്മടെ സ്കൂളിന്നോ ??? ആര്?? എന്ന ചോദ്യം എല്ലാവരുടെയും കണ്ണിലും, ഫേസിലും വരികയും,

അത് നീയാണോ എന്ന രീതിയില്‍ പരസ്പരം നോക്കുകയും.. അല്ല ഇനി ഞാനവുമോ എന്ന് സ്വയം നോക്കുകയും ഉണ്ടായി ഓരോരുത്തരും ..അല്ല നമ്മളില്‍ ആരെയെങ്കിലും നമ്മളറിയാതെ സെലക്റ്റ്‌ ചെയ്തോ എന്ന സ്വാഭാവികമായ സംശയത്തിന്റെ ബഹിര്‍സ്ഫുരണം ..

അപ്പോളാണ് ടീച്ചര്‍ അത് പറഞ്ഞത്‌ നമ്മടെ വിശാലാക്ഷി ടീച്ചരുടെ മകള്‍ ഇല്ലേ ലത അവളാണ് നമ്മടെ സ്കൂളില്‍ നിന്ന് പോണത്‌ ...

എന്ത് ലാവളോ.5 ആം ക്ലാസിലെ ല അവളോ???

പാടത്ത്‌ കാക്കറിക്ക് കണ്ണ് കെട്ടാതിരിക്കാന്‍ വച്ചത് പോലുള്ള ലവള്‍........ ഉം നന്നാവും എന്ന് ക്ലാസിലെ എല്ലാവരും യെസ് വച്ച്..

സ്വാഭാവികമായും ഉടലെടുത്ത ഒന്ന് രണ്ടു സംശയങ്ങള്‍ പറയാം പ്രധാനമായത്‌ അവള്‍ സ്റ്റേജില്‍ നില്ക്കുമ്പോ അവളെ സ്റ്റേജിനു പുറത്ത്‌ ഇരിക്കണോര്‍ക്ക് കാണാന്‍ പറ്റുമോ എന്നായിരുന്നു ഇതില്‍ പ്രധാനം..അത്രക്ക്മുടിഞ്ഞ കറുത്ത ഗ്ളാമര്‍ ആയിരുന്നെന്നെ അവള്‍ക്ക് ....

ഇവളെപ്പൊ കഥാപ്രസംഗം പഠിച്ചു എന്ന വേറെ സംശയം ...ചിലര്‍ക്ക്....

എന്തായാലും സ്കൂളിന്നു ഒരു പരിപാടിക്ക് കൊണ്ടു പോകുമ്പോ കാണാന്‍ ഗുമ്മുള്ള ആരെയെങ്കിലും കൊണ്ടു പോയാ എന്താ എന്ന ഗ്ലാമര്‍ അധിഷ്ട്ടിതമായ വേറെ സംശയം..

സംശയങ്ങള്‍ പലതും ഉണ്ടയെങ്ങിലും പുറത്തേക്കു വന്നില്ല ടീച്ചറുടെ മോളല്ലേ മിണ്ടണ്ട ..വെറുതെ എന്തിനാ നമ്മള് ...... പിന്നെ പോരാത്തതിന് രണ്ടു ദിവസം ക്ളാസും ഇല്ല ..

ആരും ഒന്നും മിണ്ടിയില്ല ..

പക്ഷെ നമ്മടെ രാജുവിനു മിണ്ടാതിരിക്കാന്‍ പറ്റോ

ഇല്ല പറ്റില്ല

കാരണം ഈ രാജു കഥയിലെ നായകനും പോരാത്തതിന് ആപ്പൊ ഇന്‍സ്റ്റന്റ് ആയിട്ട് സ്വയം കലാകാരനും ആയവനാകുന്നു..

കലാകാരന്മാര്‍ കല്ലും മുള്ളും നിറഞ്ഞ വഴികള്‍ താണ്ടി വന്നവരാണ്,

വിപ്ലവ ചിന്താഗതിഉള്ളവനാണ് യഥാര്‍ത്ഥ കലാകാരന്‍ ..

ഈ വിധ സൂക്തങ്ങള്‍ മുന്‍പ്‌ ആരൊക്കെയോ പറഞ്ഞതും അവഗണിക്കാന്‍ അകാത്തത് ആയതു കൊണ്ടും തന്നെ നിശബ്ദമായ കുശു കുശുപ്പുകളെ അവഗണിച്ച അവന്‍ ചാടി എണീറ്റ് ഒറ്റ ചോദ്യമാണ് ..

സ്കൂളിന്റെ 4 ദിഗംധങ്ങളും വിറച്ച ആ ചരിത്ര ചോദ്യം ഇങ്ങനെ ആയിരുന്നു
എങ്ങനെ? എന്ത് അടിസ്ഥാനത്തില്‍ ആണ് ടീചര്‍ ഇവളെ കഥാപ്രസംഗത്തിന് കൊണ്ടു പോകുന്നത് ..

ശ് ശ് ശ് ശ് ശ് .....നിശബ്ദം.....

ക്ലാസ്സിലെ കുട്ടികള്‍ ശ്വസം കിട്ടാതെ തരിച്ചു..ടീച്ചര്‍ മിഴിച്ചു നിന്നു..സര്‍വ്വം അതായത്‌ ലോകം തന്നെ നിശ്ച്ചലം ..

2 നിമിഷത്തെ നിശബ്ധക്ക് ശേഷം അത്ര നേരത്തെ പെന്റിംഗ് ആയ ശ്വാസം ഒറ്റ വലിക്ക് എടുത്ത്‌ നോര്‍മലായ ടീച്ചര്‍, ബോധം തിരിച്ച് കിട്ടിയ ടീച്ചര്‍

രാജുവിനോ ട് ചോദിച്ചു.....

അതിനിപ്പോ എന്താ പ്രശ്നം ന്റെ കുട്ട്യെ........

(ഇപ്പോഴും സഹപാഠികള്‍ ആരാധയോടെ നമ്മടെ രാജുവിന്റെ ധീരമായ ഫേസിലേക്ക് തന്നെ നോക്കി ...ശിലപോലെ എന്ന് സാഹിത്യത്തില്‍ പറയുന്ന പോലുള്ള ഇരിപ്പാണ്....)

അങ്ങെനെ മത്സരം നടത്താതെ തോന്നിയോരെ ഒക്കെ കൊണ്ടു പോയാ എങ്ങെനെ ശരി ആവാനാ ... രാജുവിന്റെ മറു ചോദ്യം

ഗുരുതരമായ അച്ചടക്ക ലംഘനം ആയിരുന്നെങ്കിലും....

ആ ആ അത് അവന്‍ പറഞ്ഞത്‌ ശര്യാട്ടോ..ആ അതന്നെ ...

എന്നൊക്കെയുള്ള ക്ലാസ്സിലെ കടലാസുപുലികളുടെ കുശുകുശുപ്പും കൂടി ടീച്ചറുടെ മറു ചോദ്യത്തിനു തടയിട്ടു .

ശരി നീയെ ഇന്റര്‍ ബെല്ലിനു ഓഫീസിലിക്ക് വാ നമുക്ക് അപ്പൊ ആലോചിക്കാം ഇത് എന്ന് പറഞ്ഞു ടീച്ചര്‍ ആ അദ്ധ്യായം അവിടെ അവസാനിപ്പിച്ചു ...

പുസ്തകം തുറന്ന്‍ സയന്‍സിലെ പാഠം 5 എടുക്കാന്‍ പറഞ്ഞ ടീച്ചറുടെ ആ ഡയലോഗ് ഡെലിവറി കൂടി നടന്നതോടെ അതുവരെ ആരാധനയോടെ ഉണ്ടായിരുന്ന നോട്ടങ്ങള്‍ പെട്ടന്ന് തന്നെ സഹതാപതോടും കഷടതോടും കൂടിയ നോട്ടങ്ങള്‍ ആയി മാറി..

അയ്യോ കഷ്ട്ടം ട്ടോ എന്ന പറച്ചില്‍ പോരാത്തതിന് കോറസ് ആയി,
അതും പെണ്ണുങ്ങള് ഇരിക്കുന്ന ഭാഗത്ത്‌ നിന്നും...

ഇവന്റെ ആപ്പീസ് ഇന്ന് പൂട്ടും എന്ന അസൂയ മൂത്ത വില്ലന്സിന്റെ സന്തോഷ സൂചക മായ ശബ്ദങ്ങള്‍...

പക്ഷേ നമ്മുടെ രാജുവിന് ഉണ്ടോ കുലുക്കം ..നമ്മള് ഇതും ഇതിനപ്പുറോം കണ്ടോനാ പിന്നല്ലേ ഇത് എന്ന പുച്ഛം മുഖത്ത് പരമാവധി വരുത്തി ഈശ്വരാ പുലിവാലോന്നും വരുത്തല്ലേ എന്ന് അറിയാവുന്ന എല്ലാ ഈശ്വരന്‍ മാരോടും പറഞ്ഞു. ഇനി ഇതിന്റെ വഴിപാടിനു എത്ര പൈസവേണ്ടി വരും എന്ന് കണക്ക് കൂട്ടി ആ ബെല്ലിനു കാതോര്‍ത് അവര്‍ ഇരുന്നു ..

ബെല്‍ അടിച്ചു ടീച്ചര്‍ ഒരു പന്തി അല്ലാത്ത നോട്ടം നോക്കി ക്ലാസ്‌ വിട്ടു

നിമിഷ നേരത്തിനുള്ളില്‍ നമ്മുടെ നായകന്‍ രാജു വിനു ചുറ്റും ഒരു പൂരത്തിനുള്ള പിള്ളേര് വളഞ്ഞു ..

അഭിനന്ദനങ്ങള്‍, ഓഫീസില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, പോരാത്തതിന് വേണ്ടായിരുന്നു എന്ന വിമതരുടെ ശബ്ദം..

എല്ലാം കേട്ട് ..ഓ കെ അപ്പൊ ഇനി പോയി വന്നിട്ട് കാണാം എന്നു പറഞ്ഞു നായകന്‍ സ്ലോ മോഷന്‍ മനസ്സില്‍ വരുത്തി ഒട്ടും സ്ലോ അല്ലാതെ ഓഫീസ്‌ റൂമിലേക്ക്‌ ഒരു നടത്തം ..പുറകില്‍ 40 കുട്ടികളുടെ 80 ഓളം വരുന്ന കണ്ണുകളും
(തുടരും)